ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്നു; ഡി.വൈ.എസ്.പിയുടെ മകന്‍ അറസ്റ്റില്‍
സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി മൂന്ന് പവൻ ആഭരണങ്ങൾ കവർന്നു
കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഡി.വൈ.എസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡി.വൈ.എസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പോലീസിന്റെ പിടിയിലായത്.
പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 കാരിയുടെ ആഭരണങ്ങളാണു കവർന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവു കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 2നു വൈകിട്ട് നവക്കരയിലെ കുളക്കരയിൽ യുവതി എത്തിയത്.
ആപ്പിൽ തരുൺ എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി മൂന്ന് പവൻ ആഭരണങ്ങൾ കവർന്നു. മൊബൈൽ വഴി 90,000 രൂപയും ട്രാൻസ്ഫർ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നിൽ ഇറക്കിവിട്ടു.
രാത്രി 11നു ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാവില്ലെന്നു യുവതി അറിയിച്ചതോടെ അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തു നൽകി. യുവതി സഹോദരിയെ ഫോണിൽ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകുകയുമായിരുന്നു. ആപ്പിലെ പേരു വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്.
കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടർന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാൻ തുടങ്ങിയതെന്നു പോലീസ് പറഞ്ഞു.
What's Your Reaction?

