ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്തടിയുന്നു; സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം
നീണ്ടകരയിൽ മൂന്നു ഇടങ്ങളിലായി മൂന്നു വീതം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്

കൊല്ലം: കൊച്ചി പുറങ്കടലിൽ മുങ്ങിത്താഴ്ന്ന എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിയുന്നു. കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ വലിയഴീക്കലുമാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. ചെറിയഴീക്കലിൽ ഒരു കണ്ടെയ്നറാണ് തീരത്തടിഞ്ഞത്. കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയില്‍ കണ്ടെത്തിയ കണ്ടെയ്നർ ഒഴിഞ്ഞനിലയിലാണ്. ഇതിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസമേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
നീണ്ടകരയിൽ മൂന്നു ഇടങ്ങളിലായി മൂന്നു വീതം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടൽത്തീരത്തെ ശിവ ഹോട്ടലിനു സമീപം, നീണ്ടകര ചീലാന്തി ജങ്ഷന് പടിഞ്ഞാറ് എന്നിവടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. കടൽഭിത്തിയോട് ചേർന്ന് കാണപ്പെട്ട ഇവ തിരമാലകളടിച്ചു തകർന്ന നിലയിലാണ്. ആർആർആർഎഫ് ടീം, പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തി.
കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞ കപ്പലിൽ വെള്ളം കയറിയതോടെയാണ് ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.
What's Your Reaction?






