ഉത്തരകാശിയില്‍ മേഘവിസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ നാല് മരണം, നിരവധി പേരെ കാണാനില്ല
മലമുകളിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്കു മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു

ഡെറാഡൂൺ: മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നാല് മരണം. അൻപതിലേറെപ്പേരെ കാണാനില്ലെന്നു വിവരമുണ്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. മലമുകളിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്കു മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു.
വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വീടുകൾ തകർന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് ഖീർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ വീടുകൾക്കും കെട്ടിടങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
What's Your Reaction?






