ക്ലിഫ് ഹൗസിലെ പശുക്കളെ തൃശൂരിലേക്ക് മാറ്റി; ഇനി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പരിപാലിച്ചിരുന്ന ഏഴ് പശുക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറി. തൃശൂർ പുത്തൂരിലെ കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിന്റെ (കെഎൽഡിബി) ഫാമിലേക്കാണ് ഇവയെ മാറ്റിയത്. മൂന്ന് ദിവസം മുൻപ് ബോർഡിലെ ജീവനക്കാരെത്തി പശുക്കളെ കൊണ്ടുപോയി. നേരത്തെ കെഎൽഡിബി തന്നെ നൽകിയ പശുക്കളെ, ചുമതലപ്പെട്ടവർ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് തിരികെ കൊണ്ടുപോയത്.
വെച്ചൂർ, ജഴ്‌സി, ഹോൾസ്റ്റീൻ സങ്കരയിനത്തിൽപ്പെട്ട പശുക്കളാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്നത്. നേരത്തെ 42.50 ലക്ഷം രൂപ ചെലവഴിച്ച് ക്ലിഫ് ഹൗസിൽ നിർമിച്ച തൊഴുത്തുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. പശുക്കൾക്ക് പാട്ട് കേൾക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനുള്ള നീക്കവും ചർച്ചകൾക്ക് വഴിവെച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം വേണ്ടെന്നു വെക്കുകയായിരുന്നു. വിവാദങ്ങൾക്കൊടുവിൽ പശുക്കളെ ഫാമിന് തന്നെ കൈമാറാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
What's Your Reaction?