തിരുവനന്തപുരം: സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന് സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.
സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം, സമ്പൂർണ ഹരിത കലാലയം പ്രഖ്യാപനം, പൊതുസ്ഥലങ്ങൾ എല്ലാം വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവും വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ ടൗണുകൾ കവലകൾ, എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂർണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഹരിതമിത്രം ആപ്പിൻ്റെ സമ്പൂർണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിൻ്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകൾ, നിർവ്വഹണ സമിതിയുടെ പ്രവർത്തനം, എൻഫോഴ്സ്‌മെൻ്റ് പരിശോധനകൾ എന്നിവയാണ് മാനദണ്ഡങ്ങളായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളമാകെ കൈകോർത്തു. മാർച്ച് മാസത്തിൽ ഹരിതകർമ്മസേന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി സേവനം നൽകിയത് ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് 96%മാണ് (മാർച്ച് 28 വരെ). 85,97,815 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകർമ്മ സേന മാർച്ച് മാസത്തിൽ എത്തി അജൈവ മാലിന്യം ശേഖരിച്ചത്.