ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജൂൺ 20ന് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധത്തിന് സിജെപി ആഹ്വാനം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂൺ 20ന് സമാധാനപരമായ പ്രതിഷേധ പരിപാടി നടത്താനാണ് പാർട്ടി തീരുമാനം. സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തി.
പ്രതിഷേധത്തിന് ആവശ്യമായ അനുമതി തേടി സൻസദ് മാർഗ് പൊലീസ് സ്റ്റേഷനിൽ വിശദമായ അപേക്ഷ സമർപ്പിച്ചതായും പാർട്ടി നേതൃത്വം അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിദ്യാർത്ഥികളുടെ ആത്മഹത്യകളും ഉയർത്തിക്കാട്ടിയാണ് സിജെപി വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ഇതിന് മുമ്പ് ജന്തർ മന്തറിൽ സംഘടിപ്പിച്ച ആദ്യഘട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത് അഭിജീത് ദീപ്‌കെയായിരുന്നു. നീറ്റ് ക്രമക്കേടുകൾ മൂലം വിദ്യാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആദ്യ പൊതുപരിപാടിയിൽ നിരവധി സിജെപി പ്രവർത്തകർ പങ്കെടുത്തിരുന്നു. ‘ജയ് ഭീം’ മുദ്രാവാക്യങ്ങളുമായി നടന്ന പ്രതിഷേധം ശ്രദ്ധ നേടിയിരുന്നു. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുകയും വിദ്യാഭ്യാസ സംവിധാനത്തിലെ വിശ്വാസ്യത പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
What's Your Reaction?



