സ്റ്റോക്ക്‌ഹോമിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഡബിൾ ഡെക്കർ ബസ് ഇടിച്ചുകയറി; മൂന്നുമരണം
സ്റ്റോക്ക്‌ഹോം രക്ഷാപ്രവർത്തന വിഭാഗം വക്താവാണ് അപകടവിവരം സ്ഥിരീകരിച്ചത്
സ്റ്റോക്ക്‌ഹോം: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഡബിൾ ഡെക്കർ ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റോക്ക്‌ഹോം രക്ഷാപ്രവർത്തന വിഭാഗം വക്താവാണ് അപകടവിവരം സ്ഥിരീകരിച്ചത്.
അപകടം നടന്ന സമയത്ത് ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സർവകലാശാലയുടെ സമീപമാണ് അപകടമുണ്ടായത്. പോലീസ്, രക്ഷാപ്രവർത്തന വിഭാഗം, ആംബുലൻസുകൾ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
അപകടകാരണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും, മനഃപൂർവമല്ലാത്ത നരഹത്യ എന്ന നിലയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
ബസ് മനഃപൂർവം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതാണോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും നിലവിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയുന്നുവെന്നും പോലീസ് അറിയിച്ചു.
സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൻ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. "അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഈ സമയത്ത് എൻ്റെ ചിന്തകൾ ദുരിതബാധിതരിലും അവരുടെ കുടുംബാംഗങ്ങളിലുമാണ്," അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
What's Your Reaction?