"തെറ്റു ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തില്‍"; ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്
2017 ഫെബ്രുവരി 22-ന് രാവിലെ 09:22-നാണ് ദിലീപ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിന് ഇനി രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, വിചാരണയിൽ പുറത്തുവന്ന നിർണായക വിവരങ്ങൾ ശ്രദ്ധേയമാകുന്നു. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം നടൻ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസ്സേജ് അയച്ചിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്.
2017 ഫെബ്രുവരി 22-ന് രാവിലെ 09:22-നാണ് ദിലീപ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചത്. "തെറ്റു ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്" എന്നായിരുന്നു സന്ദേശത്തിൻ്റെ ഉള്ളടക്കം. മുഖ്യമന്ത്രിക്ക് പുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് സന്ദേശം അയച്ചിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ദിലീപ് ഈ സന്ദേശങ്ങൾ അയച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. വീണ്ടെടുത്ത ഈ സന്ദേശമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലാവുകയും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് സന്ദേശം അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധത്തെക്കുറിച്ച് അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്രിമിനൽ കൃത്യത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം.
കാവ്യാ മാധവൻ്റെ ഫോൺ നമ്പറുകൾ രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് ദിലീപ് തൻ്റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പോലീസിൻ്റെ കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയിൽ സ്വീകരിച്ച നിലപാട്. ആകെ പത്ത് പ്രതികളുള്ള കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.
What's Your Reaction?