നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി
കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയാണ് പ്രോസിക്യൂഷൻ പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി.
ഈ റിപ്പോർട്ട് ഇന്ന് (ചൊവ്വാഴ്ച) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. വിചാരണക്കോടതിയുടെ ഉത്തരവ് വിശദമായി പരിഗണിച്ച് അപ്പീൽ ഹർജി തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധി വിവരങ്ങൾ ചോർന്നുവെന്ന ഊമക്കത്തിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡി.ജി.പിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ഇത് ദിലീപിൻ്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ഊമക്കത്തിലെ പ്രധാന ആരോപണം.
നേരത്തെ ഈ കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അഭിഭാഷക അസോസിയേഷനുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു.
What's Your Reaction?