ലോകകപ്പ് സൂപ്പർ 8: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി; സഞ്ജു സാംസൺ ഇന്നും പുറത്തിരുന്നേക്കും
അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് വൈകീട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. 2024-ലെ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ എയ്ഡൻ മാർക്രമും സംഘവും ഇറങ്ങുമ്പോൾ, വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് സൂര്യകുമാർ യാദവും സംഘവും വരുന്നത്.
പ്രാഥമിക ഘട്ടത്തിൽ താരതമ്യേന ദുർബലരായ ടീമുകളെ തോൽപ്പിച്ചെത്തിയ ഇന്ത്യക്ക്, കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരം കടുത്ത പരീക്ഷണമാകും. അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. അക്ഷർ പട്ടേൽ തിരിച്ചെത്തിയാൽ വാഷിംഗ്ടൺ സുന്ദറിന് സ്ഥാനം നഷ്ടമാകും.
ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ വലയ്ക്കുന്നുണ്ട്. ഫോം ഔട്ടായ അഭിഷേകിന് പകരം സഞ്ജു സാംസണെ ഓപ്പണറായി ഇറക്കുമോ എന്ന ചോദ്യത്തോട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അനുകൂലമായല്ല പ്രതികരിച്ചത്. സഞ്ജു ഇന്നും റിസർവ് ബെഞ്ചിൽ തുടരാനാണ് സാധ്യത.
തിലക് വർമ്മയുടെ മെല്ലെപ്പോക്കിനെ സൂര്യകുമാർ ന്യായീകരിച്ചു. വിക്കറ്റുകൾ നേരത്തെ നഷ്ടമായാൽ ഇന്നിങ്സ് നങ്കൂരമിട്ട് കളിക്കാൻ ടീം നൽകിയ നിർദ്ദേശപ്രകാരമാണ് തിലക് കളിക്കുന്നതെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. തിലകിന് പകരം സഞ്ജുവിനെ വൺ ഡൗണായി ഇറക്കണമെന്ന ആവശ്യവും മാനേജ്മെന്റ് തള്ളിയിരിക്കുകയാണ്.
What's Your Reaction?