ചെന്നൈ: കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. പരിശോധനകൾക്കായിട്ടാണ് വാഹനം സി ബി ഐ കേന്ദ്രത്തിൽ എത്തിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 12ന് ഹാജരാവാൻ ആവശ‍്യപ്പെട്ട് വിജയ്‌ക്ക് സിബിഐ കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.