അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ: പ്രതി മാർട്ടിൻ ആന്റണിക്കെതിരെയും പങ്കുവെച്ചവർക്കെതിരെയും കേസെടുക്കും
വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി മാർട്ടിൻ ആന്റണി അതിജീവിതയെ അധിക്ഷേപിച്ച് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചു.
തന്നെ അധിക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും മാർട്ടിൻ പുറത്തുവിട്ട വീഡിയോ നീക്കം ചെയ്യണമെന്നും ഇത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത പരാതി നൽകിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.
അതിജീവിതയെ അധിക്ഷേപിച്ചവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്. വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് തീരുമാനം. ഈ വീഡിയോ മാർട്ടിൻ ജാമ്യത്തിലിരുന്ന സമയത്ത് ചിത്രീകരിച്ചതാണെന്നാണ് കരുതപ്പെടുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് ഇത് വ്യാപകമായി പ്രചരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും മാർട്ടിൻ ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് കോടതി വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ വീഡിയോ വിവാദം ഉണ്ടായിരിക്കുന്നത്.
What's Your Reaction?

