കൊച്ചി: പിവി അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് നടന്നത്. 14.38 കോടി സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി അറിയിച്ചു.
മാത്രമല്ല ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നു. അൻവറിന്‍റെ ബിനാമി സ്വത്തിടമപാടുകളും പരിശോധിക്കുകയാണെന്നും ഇഡി പറയുന്നു. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റി.
2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി പറയുന്നു. വെള്ളിയാഴ്ചയാണ് പി.വി അൻവറിന്‍റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.