വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ ദുഖാചരണവുമായി വിവിധ രാജ്യങ്ങള്‍. പോപ്പിന്റെ ജന്മനാടായ അര്‍ജന്റീനയില്‍ ഒരാഴ്ചത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചത്. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദുഖാചരണവും ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമാണ് പ്രഖാപിച്ചിരിക്കുന്നത്. സിബിസിഐ മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു.
ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ ലൈറ്റുകള്‍ ദുഖസൂചകമായി തെളിച്ചിട്ടില്ല. ഇന്ത്യയിലെ സര്‍ക്കാര്‍ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അമേരിക്കയിൽ വൈറ്റ് ഹൗസിൽ ഉൾപ്പെടെയുള്ള ദേശീയ പതാകകൾ ദു:ഖാചണത്തിൻ്റെ ഭാഗമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു.
മാര്‍പാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
അതേസമയം മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടിരിക്കുകയാണ്. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. മാത്രമല്ല കല്ലറയിൽ ലാറ്റിൻ ഭാഷയിൽ 'ഫ്രാൻസിസ്' എന്ന് മാത്രം എഴുതിയാൽ മതിയെന്നും ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നുമാണ് മാർപാപ്പയുടെ മരണപത്രത്തിൽ വ്യക്തമാക്കുന്നത്.