ന്യൂയോർക്ക്: വ്ലാദിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനെതിരായ ഏറ്റവുമൊടുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. ന്യൂജേഴ്സിയിൽ വെച്ച് മാധ്യമങ്ങളെ കാണവേയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ഒറ്റ രാത്രിയിൽ 367ഓളം ഡ്രോണുകൾ യുക്രൈനെതിരെ മോസ്കോ വർഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് റഷ്യയുടെ നാശത്തിന് കാരണമാകുമെന്ന ട്രംപ് മുന്നറിയിപ്പ് നല്‍കി.
''പുടിനുമായി എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്, പക്ഷേ അയാൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ശരിക്കും അയാൾക്ക് വട്ടാണ്.അനാവശ്യമായാണ് ആളുകളെ കൊല്ലുന്നത്, സൈനികരുടെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്'' എന്നാണ് ട്രംപ് പറഞ്ഞത്.
സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ നേതൃത്വത്തിന് കീഴിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകൾ അയയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയത്.