ലക്നൗ: വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ വലിയ മാറ്റവുമായി ഉത്തർപ്രദേശ്. വധുവിന്‍റെയോ വരന്‍റെ ഭാഗത്തു നിന്നും ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.
രക്ഷിതാവ്, സഹോദരങ്ങൾ, മാതാപിതാക്കളുടെ രക്ഷിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ ആരുടേയെങ്കിലും സാന്നിധ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യമാണ്. അലഹാബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പുതിയ മാറ്റം.
മിശ്രവിവാഹങ്ങളും ഒളിച്ചോടിയുള്ള വിവാഹങ്ങൾക്കുമാണ് ഈ തീരുമാനം വലിയ രീതിയിൽ ബാധകമാവുക. ഇത് സംബന്ധിയായ സർക്കുലർ ഇതിനോടകം സംസ്ഥാന സ്റ്റാംപ് വിഭാഗം ഇൻസ്പെക്ടർ ജനറൽ വിശദമാക്കി. വിവാഹ രജിസ്ട്രേഷനിലെ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിച്ചു.