കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ആറ് വിദ്യാർത്ഥികൾക്കാണ് ക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മാത്രമല്ല അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതിനിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷഹബാസാണ് സഹപാഠികളുടെ തന്നെ മർദനമേറ്റ് കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിനാണ് സംഭവം നടന്നത്.