ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പിക്കപ്പ് വാൻ പൊളിച്ച് ഡ്രൈവറുടെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം പുറത്തെടുത്തത്.