ആഗോള വിപണിയിൽ തിരിച്ചടി നേരിട്ട് ടൊയോട്ട; ചൈനയിലെ വിൽപ്പനയിൽ വൻ ഇടിവ്
വാഹന ഉൽപ്പാദനം 3.4 ശതമാനം കുറഞ്ഞ് 9,34,001 വാഹനങ്ങളായി ചുരുങ്ങി
പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ആഗോള വിൽപ്പനയിലും ഉൽപ്പാദനത്തിലും നവംബർ മാസത്തിൽ കുറവ് രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ചൈനയിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ടൊയോട്ടയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചത്.
ടൊയോട്ടയുടെ അനുബന്ധ സ്ഥാപനങ്ങളായ ഡൈഹത്സു മോട്ടോർ കമ്പനി, ഹിനോ മോട്ടോഴ്‌സ് എന്നിവയുൾപ്പെടെയുള്ള ആഗോള വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനം കുറഞ്ഞ് 9,65,919 യൂണിറ്റായി.
വാഹന ഉൽപ്പാദനം 3.4 ശതമാനം കുറഞ്ഞ് 9,34,001 വാഹനങ്ങളായി ചുരുങ്ങി. ചൈനയിൽ ടൊയോട്ട, ലെക്‌സസ് ബ്രാൻഡുകളുടെ വിൽപ്പനയിൽ 12 ശതമാനത്തിന്റെ വൻ ഇടിവാണുണ്ടായത്. കാറുകൾ വാങ്ങുന്നതിനായി സർക്കാർ നൽകിയിരുന്ന സബ്‌സിഡികൾ നിർത്തലാക്കിയതാണ് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചത്.
നെതർലാൻഡ്‌സും ചൈനയും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ മൂലം ചിപ്പ് നിർമ്മാണ മേഖലയിലുണ്ടായ പ്രതിസന്ധിയും ടൊയോട്ടയുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. സെമികണ്ടക്ടറുകളുടെ ദൗർലഭ്യം ഇപ്പോഴും കമ്പനിക്ക് വലിയ വെല്ലുവിളിയായി തുടരുന്നു.
ചൈനീസ് വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന വർദ്ധിച്ച ജനപ്രീതിയും പരമ്പരാഗത ഇന്ധന കാറുകൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ അവസാനിച്ചതും ടൊയോട്ടയ്ക്ക് വരും മാസങ്ങളിലും കടുത്ത മത്സരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
What's Your Reaction?