ചെന്നൈ: മധുര തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസില്‍ തമിഴ്നാട് സർക്കാരിന് തിരിച്ചടി. ദീപത്തൂണിൽ ക്ഷേത്രം ഭാരവാഹികൾ ദീപം തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 'ദീപത്തൂൺ' ക്ഷേത്രത്തിലെ ദീപം കൊളുത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ജഡ്ജി അനുവദിച്ചിരുന്നു. ഈ വിധി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
ദർഗയോട് ചേർന്ന ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്നും ദേവസ്ഥാനത്ത് ദീപം തെളിക്കണമെന്നും മറ്റുള്ളവർ അനുഗമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതു ജൈനമതവുമായി ബന്ധപ്പെട്ട നിർമിതിയായിരിക്കാമെന്നാണു തമിഴ്നാട് ഹിന്ദു മതധർമസ്ഥാപന വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദം.
എന്നാൽ സംസ്ഥാന സർക്കാർ സാങ്കൽപിക ഭീതി പരത്തുന്നെന്ന് കോടതി വിമർശിച്ചു. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്നും കോടതി പറഞ്ഞു. ഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണെന്നും കോടതി പറഞ്ഞു.