കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം തടയും
കോളേജ് പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു.

കോട്ടയം: കോട്ടയം നഴ്സിങ്ങ് കോളോജിലെ റാഗിങ്ങ് സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ തീരുമാനിച്ചു. നഴ്സിങ്ങ് കൗൺസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇവരെ കോളെജിൽ നിന്ന് ഡീബാര്‍ ചെയ്യും. മാത്രമല്ല ഇവർക്ക് കേരളത്തിൽ പഠനം തുടരാനാവില്ലെന്നും നഴ്സിംഗ് കൗണ്‍സിൽ അംഗം ഉഷാദേവി അറിയിച്ചു.
ഉടൻ തന്നെ കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കുമെന്നും നഴ്സിംഗ് കൗണ്‍സിൽ അറിയിച്ചു. അതെ സമയം സംഭവത്തിൽ പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
What's Your Reaction?






