അയ്യപ്പ സംഗമത്തിൽ ക്രമക്കേട്; സ്പോൺസർഷിപ്പിൽ അവ്യക്തത, ഊരാളുങ്കലിനു മാത്രം നൽകാനുള്ളത് 4.04 കോടി

Feb 12, 2026 - 21:33
Feb 12, 2026 - 21:33
 0
അയ്യപ്പ സംഗമത്തിൽ ക്രമക്കേട്; സ്പോൺസർഷിപ്പിൽ അവ്യക്തത, ഊരാളുങ്കലിനു മാത്രം നൽകാനുള്ളത് 4.04 കോടി

തിരുവനന്തപുരം:2025 സെപ്റ്റംബര്‍ 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണു സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംബന്ധിച്ചു ഫെബ്രുവരി ഏഴിനു ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്നു കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിലീജിയസ് കണ്‍വന്‍ഷന്‍ നടത്താനുള്ള ഫണ്ടില്‍നിന്ന് അഡ്വാന്‍സായി പണം നല്‍കിയെന്നും സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയപ്പോള്‍ തിരികെ നിക്ഷേപിച്ചുവെന്നുമാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്. 

ദേവസ്വം ബോര്‍ഡിന്റെ 2 കോടിയുടെ പൊതുഫണ്ട് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ധനപരമായ സുതാര്യത പുലര്‍ത്തിവേണം പരിപാടി നടത്താനെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും അതു ലംഘിക്കുന്ന തരത്തിലുള്ള വീഴ്ചകളാണ് നടന്നിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) എന്ന കമ്പനിക്ക് പന്തല്‍ നിര്‍മാണം അടക്കം കരാര്‍ നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണെന്നും 10 ശതമാനം അധിക തുക നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഐഐസിയും ഉപകരാറുകാരും ചെലവുകള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങളും ബില്ലുകളും നല്‍കാത്തതിനാല്‍ കൃത്യമായ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഓഡിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.  താമസച്ചെലവായി കാണിച്ചിരിക്കുന്നത് 37,25,752.17 രൂപയാണ്. ഇതില്‍ 37,00,452.17 രൂപയും ഹോട്ടല്‍ ബുക്കിങ്ങിന്റെ പേരില്‍ സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസറുടെ പേരിലാണ് ബില്‍ ചെയ്തിരിക്കുന്നത്. 25,300 രൂപ ദേവസ്വം പ്രസിഡന്റിന്റെ പേരില്‍ നേരിട്ടു ബില്‍ ചെയ്തിരിക്കുകയാണ്. 

കണക്കുകളില്‍ ജിഎസ്ടി നമ്പര്‍ വച്ചിട്ടില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡിനു വലിയ നഷ്ടമുണ്ടാകും. മേശകളുടെയും കിടക്കളുടെയും കണക്കിലും ക്രമക്കേടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയ രണ്ടു കോടി രൂപയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും സ്‌പെഷല്‍ കമ്മിഷണര്‍ വ്യക്തമാക്കുന്നു. അയ്യപ്പ സംഗമം നടത്തിപ്പില്‍ ഊരാളുങ്കലിനു മാത്രം 4.04 കോടി നല്‍കാനുണ്ടെന്നാണ് കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുമരകത്തെയും തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും മൂന്നാറിലെയും ഹോട്ടലുകള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഭക്ഷണം കഴിച്ചവരുടെ കണക്കിലും വലിയ വ്യത്യാസമാണു കാണുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow