കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; ഒരു മരണം, നാലു പേരുടെ നില ഗുരുതരം
വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അനന്ത്നാഗിലേക്ക് മാറ്റിയതായി ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു.
പഹൽഗാമിലെ ബൈസാരൻ പുൽമേടിന് മുകളിലാണ് വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.
പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.
അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വിനോദസഞ്ചാരികൾക്ക് നേരെയുടെ ഭീകരരുടെ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രതികരിച്ചു. സഞ്ചാരികൾക്ക് നേരെയുള്ളത് മ്ലേച്ഛമായ നടപടി. മൃഗീയവും മനുഷ്യരഹിതവുമായ പ്രവൃത്തിയെ അപലപിക്കുന്നതായും ഉമർ അബ്ദുല്ല വ്യക്തമാക്കി.
വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന വെടിവെപ്പിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു. അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അമർച്ച ചെയ്യണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തണം. വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കണം. ഭാവിയിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും മെഹ്ബൂബ പറഞ്ഞു.
What's Your Reaction?






