ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്നാട്; ലക്ഷ്യം ഹിന്ദി ഹോർഡിങുകളും സിനിമകളും നിരോധിക്കൽ
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്

സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ സഭയിൽ അവതരിപ്പിക്കുക. തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നേരത്തെയും സ്റ്റാലിൻ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അവരുടെ "ആത്മാഭിമാനത്തെ തൊട്ടുകളിക്കരുത്" എന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഡി.എം.കെ (DMK) സർക്കാർ ഹിന്ദി നിരോധന ബില്ലുമായി മുന്നോട്ട് വരുന്നത്.
ത്രിഭാഷാ ഫോർമുലയുടെ പേരിൽ ആദ്യം ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളെ സംസ്ഥാനം ശക്തമായി എതിർക്കുന്നതായി സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒരു പടി കൂടി കടന്ന് ഡി.എം.കെ. സർക്കാർ ഹിന്ദി ഭാഷാ നിരോധന നീക്കത്തിലേക്ക് എത്തുന്നത്.
സംസ്ഥാനത്തിന്റെ നിലവിലെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ സംസ്ഥാനത്തിന് കൂടുതൽ പ്രയോജനകരമാണെന്നാണ് ഡി.എം.കെ.യുടെ വാദം. ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഡി.എം.കെ. കാലങ്ങളായി ആരോപിക്കുന്ന കാര്യമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഈ വിഷയം ഡി.എം.കെ. തങ്ങളുടെ പ്രധാന പ്രചരണായുധമാക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബി.ജെ.പി. വഞ്ചിക്കുകയാണെന്നും സ്റ്റാലിൻ നേരത്തെ ആരോപിച്ചിരുന്നു.
What's Your Reaction?






