കൊച്ചി: ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അത് അവിടെ തീരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം ചോദിച്ചുവെന്നും മന്ത്രി അറിയിച്ചു. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ടെന്നും രക്ഷിതാവിന് പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂളിന് നോട്ടീസ് നൽകിയത് മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാനാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്‍റിന്‍റെ രേഖാമൂലമുള്ള മറുപടി ലഭിച്ചതായും ഈ പ്രശ്നം ഇതോടെ അവസാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. താൻ സംസാരിച്ചത് കുട്ടിക്ക് വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.