ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും.
കുടുംബത്തിന്‍റെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ ചെലവ് തുടങ്ങിയവ ടിവികെ അധ്യക്ഷൻ വിജയ് ഏറ്റെടുക്കുമെന്നു ജനറൽ സെക്രട്ടറി ആധവ് അർജുന പറഞ്ഞു. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായും വഹിക്കും.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. ടിവികെ സമിതി ചൊവ്വാഴ്ച കരൂരിലെ വീടുകളിൽ സന്ദർശനം നടത്തുമെന്നു റിപ്പോർട്ടുണ്ട്. കൂടാതെ ടിവികെ അധ്യക്ഷൻ വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും. പാർട്ടി കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപയും ഈ അവസരത്തിൽ ധനസഹായമായി നൽകും.