കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിന്‍റെ പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍
ഇന്നലെ രാത്രി ഫാത്തിമ മാതാ ചർച്ചിലെത്തി പ്രാർഥിച്ച ശേഷമാണ് പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്.

തിരുവനന്തപുരം: കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിൻ്റെപ്രതിമ തകർത്ത പ്രതി പിടിയിൽ. തുമ്പ കിൻഫ്രയ്ക്ക് സമീപം താമസിക്കുന്ന മാർട്ടിൻ തങ്കച്ചൻ (60) ആണ് പിടിയിലായത്. ഇയാൾ മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരം. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഫാത്തിമ മാതാ ചർച്ചിലെത്തി പ്രാർഥിച്ച ശേഷമാണ് പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്. ഇതിനുശേഷം വലിയ വേളിയിലെത്തി നാട്ടുകാരെയും മറ്റും തെറി വിളിച്ചിരുന്നു.
ഇതറിഞ്ഞ തുമ്പ പോലീസ് സ്ഥലത്തെത്തിയെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ മാനസിക രോഗിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കുരിശടിയിൽ സ്ഥാപിച്ചിരുന്ന പ്രതിമ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന്, സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാർട്ടിൻ തങ്കച്ചൻ ആണ് പ്രതിമ തകർത്തതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
പള്ളിയിലെ കുരിശടിയോട് ചേർന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഇന്നലെ രാത്രി തകർത്തത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ ഇടവക വികാരിയാണ് പ്രതിമ തകർത്ത നിലയിൽ കണ്ടത്. തുടർന്ന്, കഴക്കൂട്ടം പോലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുമ്പ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
What's Your Reaction?






