ഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിശദവാദം കേള്‍ക്കുക.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് അടിയന്തരമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ് ഐ ആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതി സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യം, ബിഎൽഒയുടെ ആത്മഹത്യയടക്കം ഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.