ഡൽഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടത്. മുതിർന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരിൽ സമ്പന്നൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
120.96 കോടിയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്. അതുപോലെ ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 8 ലക്ഷം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള DDA ഫ്‌ലാറ്റും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുമുണ്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപവുമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് നടപടി. സുപ്രീംകോടതി ജഡ്ജിമാരെ കൂടാതെ, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടിട്ടുണ്ട്. സുപ്രീംകോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങൾ പുറത്തുവിടുന്നത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം.