ഇസ്ലാമാബാദിലെ ആരാധനാലയത്തിൽ ചാവേർ ആക്രമണം; 24 മരണം
ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള ഇമാംബർഗാഹിലാണ് സ്ഫോടനം നടന്നത്
ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ മേഖലയിലുള്ള ടർലായി ഇമാംബർഗാഹിൽ (ഷിയാ ആരാധനാലയം) വൻ സ്‌ഫോടനം നടന്നു. ചാവേർ ആക്രമണമെന്നു സംശയിക്കുന്ന ഈ ദുരന്തത്തിൽ 24 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള ഇമാംബർഗാഹിലാണ് സ്ഫോടനം നടന്നത്. ആരാധനാലയത്തിൽ വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PIMS), പോളിക്ലിനിക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തെത്തുടർന്ന് ഇസ്ലാമാബാദ് നഗരത്തിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.കഴിഞ്ഞ കുറച്ചു കാലങ്ങളായി പാകിസ്താൻ തലസ്ഥാനത്ത് സുരക്ഷാ ഭീഷണികൾ വർദ്ധിച്ചു വരികയാണ്.
കഴിഞ്ഞ വർഷം നവംബറിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലുള്ള കോടതിയ്ക്ക് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
What's Your Reaction?

