പാർട്ടിക്ക് ഒരുരൂപ പോലും നഷ്ടമായില്ല'; കണക്ക് കുടുംബസംഗമത്തിൽ, എല്ലാം കുഞ്ഞികൃഷ്ണന്റെ ഭാവനാവിലാസം; വീണ്ടും വിശദീകരണവുമായി കെകെ രാഗേഷ്
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സിപിഎം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഈ യോഗങ്ങളിൽ കണക്ക് അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ സംഗമമായിരുന്നു. ജോസഫ് സി. മാത്യു അടക്കമുള്ള സിപിഎം വിരുദ്ധരായവരെ ഉൾക്കൊള്ളിച്ചാണ് പയ്യന്നൂരിൽ പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. അവരൊക്കെ പതിറ്റാണ്ടുകളായി സിപിഎം വിരുദ്ധരാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പക മൂത്ത് അന്ധത ബാധിച്ചാണ് പുസ്തകം പുറത്തുവന്നിട്ടുള്ളത്. ടി.ഐ. മധുസൂദനനെ ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പലതും എഴുതിച്ചേർത്തിരിക്കുന്നു.
മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. മാധ്യമങ്ങളോട് കണക്ക് പറയാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ചില ചാനലുകളോട് ഞാൻ ഇത് പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. പൊതുജനങ്ങളോട് പറയേണ്ടകാര്യമില്ലെന്ന് പറഞ്ഞിട്ടില്ല.
What's Your Reaction?

