കൊല്‍ക്കത്ത: ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെയാണ് ഗില്ലിനു കഴുത്തിന് പരിക്കേറ്റത്. ഇതോടെ കളിയിൽ നിന്ന് റിട്ടയേര്‍ഡ് ഔട്ടായ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങാനാവില്ല.
ബിസിസിഐയാണ് താരവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പുറത്തുവിട്ടത്. രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു തൊട്ടു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിൽ ഇപ്പോഴും ഡോക്റ്ററുടെ നിരീക്ഷണത്തിൽ തുടരുകയാണ്.
ഇന്നലെ കൊല്‍ക്കത്ത ടെസ്റ്റിന്‍റെ രണ്ടാം ദിനം മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്‍ കഴുത്തുവേദനമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി കയറിപ്പോയത്. ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്സ് ആശുപത്രിയില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയനായ ഗില്‍ വേദന കുറയാത്തതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ തുടര്‍ന്നു. ബിസിസിഐ മെഡിക്കൽ സംഘവും താരത്തെ നിരീക്ഷിക്കുകയാണ്.