കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.
എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. സർക്കാർ നടപടിയിൽ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015 ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2011 ലാണ് എറണാകുളത്തെ മോഹൻലാലിന്‍റെ വീട്ടിൽ റെയ്ഡിനിടെ ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്.