വിലങ്ങാട് വനത്തിൽ ആളുകൾ കുടുങ്ങിയെന്ന് സംശയം; ടോർച്ച് വെളിച്ചവും ശബ്ദവും, തിരച്ചിൽ ആരംഭിച്ചു
കോഴിക്കോട്: വിലങ്ങാട് വനമേഖലയിൽ ആളുകൾ കുടുങ്ങിയതായി സംശയം. വനത്തിനുള്ളിൽ നിന്ന് ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാർ അറിയിച്ചു. ഇതേ തുടർന്ന് വനംവകുപ്പും ഫയർഫോഴ്‌സും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു.
വിലങ്ങാട്–നാദാപുരം മുടി വനമേഖലയിലാണ് സംഭവം. സമീപത്ത് രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വടകര ആർടിഒ പരിധിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണെന്നാണ് വിവരം.
വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് ട്രക്കിങ്ങിനായി സഞ്ചാരികൾ എത്താറുള്ളത്. വിനോദയാത്രയ്ക്കിടെ സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ കരയുന്നതുപോലുള്ള ശബ്ദം കേട്ടതായി അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വനത്തിനുള്ളിൽ നിന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചം കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആനകളുടെ സാന്നിധ്യമുള്ള വനമേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വനംവകുപ്പിന്റെയും നാദാപുരം ഫയർഫോഴ്‌സിന്റെയും സംഘം വനത്തിനുള്ളിലേക്ക് തിരച്ചിലിനായി പ്രവേശിച്ചിട്ടുണ്ട്.
What's Your Reaction?



