മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍; ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി റിപ്പോര്‍ട്ട്
ഭൂമി ഏറ്റെടുക്കലിനായി സർക്കാരും എൽസ്റ്റോൺ എസ്റ്റേറ്റും തമ്മിൽ നടപ്പിലാക്കേണ്ട ബോണ്ട് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ നിയമവകുപ്പ് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്‍റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി റിപ്പോര്‍ട്ട്. തുടക്കത്തിൽ, പുനരധിവാസത്തിനായി നെടുമ്പാല, എൽസ്റ്റോൺ എന്നീ രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇപ്പോൾ നെടുമ്പാലയിൽ നിന്ന് പിന്നോട്ട് പോകാനും എൽസ്റ്റോണുമായി മാത്രം മുന്നോട്ട് പോകാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിന് "എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രം" മതിയാകുമെന്ന് ദുരന്ത നിവാരണ വകുപ്പ് കരട് മന്ത്രിസഭാ കുറിപ്പിൽ സമർപ്പിക്കുകയും ചെയ്തു.
രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുക്കുന്നതിന് സർക്കാർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 2024 ഡിസംബറിൽ അനുകൂലമായ വിധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ നിലപാട് മാറ്റം യഥാർഥ പുനർമൂല്യനിർണ്ണയം മൂലമാണോ അതോ തിടുക്കത്തിൽ എടുത്തതും ആസൂത്രിതമല്ലാത്തതുമായ തീരുമാനം മറച്ചുവെക്കാനുള്ള ശ്രമമാണോയെന്ന ആശങ്കകളാണ് പ്രധാനമായും ഉയർത്തുന്നത്.
ഭൂമിയുടെ ആവശ്യകതകളെക്കുറിച്ച് പൂർണ്ണമായ വ്യക്തതയില്ലാതെയാണ് രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള പ്രാരംഭ തീരുമാനം എടുത്തതെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങൾ സമ്മതിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
'രണ്ട് എസ്റ്റേറ്റുകളുടെയും ഏറ്റെടുക്കൽ സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചത് റവന്യൂ വകുപ്പല്ല, ദുരന്തനിവാരണ വകുപ്പാണ്. ലഭ്യമായ ഭൂമിയെക്കുറിച്ചും ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചുമുള്ള കണക്കുകളുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചത്, ഇത് നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കൽ അനാവശ്യമാണെന്ന് മനസിലാക്കുന്നതിലേക്ക് നയിച്ചതായി', റവന്യൂ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
"കോടതിയിൽ അനുകൂല വിധി ലഭിച്ചതിനെത്തുടർന്ന് നെടുമ്പാല ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം, ജുഡീഷ്യറിയെ സമീപിക്കുന്നതിന് മുന്‍പ് കൃത്യമായ ആസൂത്രണം നടത്തുന്നതിന്‍റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുണ്ട്. അത്തരം തിരിച്ചടികൾക്ക് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാ" മെന്ന് നിയമവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കലിനായി സർക്കാരും എൽസ്റ്റോൺ എസ്റ്റേറ്റും തമ്മിൽ നടപ്പിലാക്കേണ്ട ബോണ്ട് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ നിയമവകുപ്പ് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ ആദ്യം തീരുമാനിച്ചതിന് ശേഷം, സർക്കാർ കിഫ്ബിയുടെ അനുബന്ധസ്ഥാപനമായ കിഫ്‌കോണിനെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി ഏൽപ്പിച്ചു.
കിഫ്‌കോൺ വിശദമായ പഠനം നടത്തിയതിനു ശേഷമാണ് എൽസ്റ്റോൺ എസ്റ്റേറ്റിന് മാത്രം പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് സർക്കാർ മനസിലാക്കാന്‍ ഇടയായത്. ടൗൺഷിപ്പിലെ പൊതു കെട്ടിടങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റുകയും ചെയ്യുന്നതിലൂടെ എസ്റ്റേറ്റിൽ 430 കുടുംബങ്ങളെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് പഠനം കണ്ടെത്തി.
നിലവിൽ ഗുണഭോക്താക്കളുടെ എണ്ണം 422 ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ഒന്നാം ഘട്ടത്തിൽ 242 പേരും ലിസ്റ്റ് 2A-യിൽ 81 പേരും ലിസ്റ്റ് 2B-യിൽ ഏകദേശം 99 പേരും ഉൾപ്പെടുന്നു.
What's Your Reaction?






