തിരുവനന്തപുരം: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത്.
പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് എസ്ഐടിക്ക് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
സംഭവത്തിൽ 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറും. അവർ അന്വേഷിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.
ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. പ്രത്യേകാന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്.