തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണകേസിൽ നിർണായക നീക്കവുമായി പോലീസ്. മോഷണത്തിൽ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം.
സ്വർണം കൈകാര്യം ചെയ്ത ക്ഷേത്ര ജീവനക്കാരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 8 ജീവനക്കാർക്കാകും പരിശോധന നടത്തുക. ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.
108 പവൻ സ്വർണമായിരുന്നു പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായത്. പിന്നാലെ ക്ഷേത്ര പരിസരത്ത് നിന്ന് സ്വർണ്ണം കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു.