തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം പുരാവസ്തുക്കടത്തിലേക്കും നീങ്ങുന്നതായി സൂചന. ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാളിലേക്കാണ് എസ്ഐടി അന്വേഷണം എത്തിനിൽക്കുന്നത്. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന.
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നുള്ള സൂചനയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായും മൊഴി നല്‍കി. മാത്രമല്ല ഡി മണിക്ക് സ്മാർട്ട് ക്രിയേഷൻസും ഉണ്ണികൃഷ്ണൻ പോറ്റിയുമായും ബന്ധമുണ്ട്.
2020 ഒക്ടോബർ 26നാണ് വിഗ്രഹ കടത്തിൻ്റെ പണം കൈമാറിയത്. ഡി മണി പണവുമായി തിരുവനന്തപുരത്താണ് എത്തിയിരുന്നത്. പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും മൊഴി നല്‍കി.
കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വ്യവാസിയാണ് ഡി മണിയെ കുറിച്ചും മറ്റും മൊഴി നൽകിയിരിക്കുന്നത്.
അതേസമയം ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. കേരളാ ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.