കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരേ കേസെടുത്ത് പൊലീസ്. മുൻ മാനേജറെ മർദിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ ഇന്നലെ രാത്രി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പറയുന്നത്.
മാർക്കോ എന്ന സിനിമയ്ക്ക് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതൽ ഉണ്ണി മുകുന്ദൻ മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ഇതിനിടെ മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി.
കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്.