ബാക്കു: ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത്. റാവൽപിണ്ടിയിലെ വ്യോമത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചതായി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ചത്. മെയ് 9-10 തിയതികളിലാണ് ആക്രമണം നടത്തിയത്. പാക് ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ചത്.
ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ പാകിസ്താൻ സൈന്യം അശ്രദ്ധയിൽ കുടുങ്ങിപ്പോയെന്നാണ് പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഷെരീഫ് പറഞ്ഞു. എന്നാൽ, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്ത്യ വർഷിച്ചതായി ഷഹബാസ് ഷെരീഫ് പറയുന്നു.