ബിക്കാനീര്‍: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടിയെക്കുറിച്ചും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്നും ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യതിരിച്ചടിച്ചെന്നും മോദി പറഞ്ഞു.
ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. ഇതേ തുടർന്ന് പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കി. മാത്രമല്ല സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചവരെ അവരുടെ മണ്ണില്‍പ്പോയി നശിപ്പിച്ചെന്നും മോദി വ്യക്തമാക്കി. നീതിയുടെ പുതിയ രൂപമാണ് ഈ ഓപ്പറേഷന്‍.
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ആദ്യമായി ഭീകരരുടെ ഹൃദയത്തില്‍ തന്നെ പ്രഹരം ഏല്‍പ്പിക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്നും മോദി പറഞ്ഞു.