കേരളത്തിൽ പുതിയ അതിവേഗ റെയിൽപാത വരുന്നു; 22 സ്റ്റേഷനുകൾ
കേരളത്തിലുടനീളം 22 സ്റ്റേഷനുകൾ പാതയുടെ ഭാഗമായി ഉണ്ടാകും
മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ അതിവേഗ റെയിൽപാത പദ്ധതി യാഥാർത്ഥ്യമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മലപ്പുറത്ത് വെച്ചാണ് ഇ. ശ്രീധരൻ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. കേരളത്തിലുടനീളം 22 സ്റ്റേഷനുകൾ പാതയുടെ ഭാഗമായി ഉണ്ടാകും.
പാതയുടെ 70 ശതമാനം ഭാഗം തൂണുകളിലൂടെയുള്ള എലവേറ്റഡ് പാതയും, 20 ശതമാനം ഭാഗം തുരങ്കങ്ങളും ആയിരിക്കും. ബാക്കി ഭാഗം സാധാരണ നിരപ്പിലൂടെയാകും. കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ഈ റെയിൽപാത കടന്നുപോകുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്.
പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലമേറ്റെടുപ്പ് പരിമിതപ്പെടുത്തുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു. പാതയ്ക്കായി തൂണുകളുടെ പണി കഴിഞ്ഞാൽ സ്ഥലം ഉടമകൾക്ക് തന്നെ തിരികെ നൽകും. ഈ സ്ഥലത്ത് പുതിയ വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവാദമുണ്ടാകില്ല.
തൂണുകൾക്ക് താഴെയുള്ള ഭൂമി കൃഷി ആവശ്യങ്ങൾക്കായി ഉടമകൾക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ച് നിലവിൽ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?