കൽപ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍ എന്‍ ഡി അപ്പച്ചനെതിരെ ഉയര്‍ന്നിരുന്നു.
എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എൻ ഡി അപ്പച്ചൻ്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. രാജിക്കത്ത് കെ പി സി സിക്ക് കൈമാറി.
കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. അതേസമയം വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി എൻ ഡി അപ്പച്ചൻ രംഗത്തെത്തി.
നേരത്തെ തന്നെ താൻ രാജി സന്നദ്ധത അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകുമെന്നും അപ്പച്ചൻ വ്യക്തമാക്കി.