മുംബൈ: മുംബൈയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ ബാങ്ക് ഏജന്‍റ് പിടിയിൽ. ശനിയാഴ്ച മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്.
മഹാരാഷ്ട്ര സ്വദേശിയായ ഗണേഷ് ചവാനാണ് ഗോവിന്ദ് യാദവ് എന്ന ഒരു സഞ്ചാരിയെ(ഹിച്ച്‌ഹൈക്കര്‍) കൊലപ്പെടുത്തിയത്. കാമുകിയുമായി ചാറ്റ് ചെയ്തതാണ് ഇയാളെ കുടുക്കിയത്. സംഭവത്തിൽ ഗണേഷ് ചവാനെ പോലീസ് പിടികൂടി.
ഇക്കഴിഞ്ഞ ഞായറാഴ്ച ലാത്തൂരിലെ ഔസ താലൂക്കില്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ ഒരു കാർ കണ്ടെത്തിയിരുന്നു. അതിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും ഉണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാര്‍ ലാത്തൂര്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തി.
വിശദമായ ചോദ്യം ചെയ്യലില്‍ കാര്‍ ബന്ധുവായ ബാങ്ക് റിക്കവറി ഏജന്റ് ഗണേഷ് ചവാന് നല്‍കിയതായി അയാള്‍ വെളിപ്പെടുത്തി. തുടർന്ന് ഗണേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും വീട്ടുകാർ അറിയിച്ചു. തുടർന്ന് മരിച്ചത് ഇയാളാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു.
എന്നാൽ അന്വേഷണം പുരോഗമിക്കവേ തിങ്കളാഴ്ച ചില കാര്യങ്ങളിലുള്ള പൊരുത്തക്കേടുകൾ പോലീസ് ശ്രദ്ധിച്ചു. തുടർന്ന് ആ അന്വേഷണം എത്തിനിന്നത് ഗണേഷിന്റെ കാമുകിയിലാണ്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോൾ, സംഭവത്തിന് ശേഷം ഗണേഷ് ചവാൻ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് അവരുമായി സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
ഇതോടെ മരിച്ചത് ഗണേഷ് ചവാനല്ലെന്ന് പോലീസ് ഉറപ്പിച്ചു. മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കങ്ങളാണ് തുടര്‍ന്ന് പോലീസ് നടത്തിയത്. തുടർന്ന് ചവാന്റെ പുതിയ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.
താൻ വീടുപണിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് ഈ കൂരക്രിത്യം നടത്തിയതെന്ന് ഗണേഷ് ചവാൻ സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയിൽ വച്ച് ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കർക്ക് ഗണേഷ് ലിഫ്റ്റ് നൽകി. തുടർന്ന് മദ്യം നൽകി അബോധാവസ്ഥിയിലാക്കി. തുടര്‍ന്ന് ചവാന്‍ ഇയാളെ ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുത്തി സീറ്റ് ബെല്‍റ്റ് ഇട്ടു. സീറ്റില്‍ തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് ബാഗുകളുംവെച്ച് ശേഷം കാറിന് തിയിടുകയായിരുന്നു. തെളിവിനായി തന്‍റെ ബ്രേസ്‌ലെറ്റ് കാറിൽ ഉപേക്ഷിച്ചു.