ഡൽഹി: രാജ്യം വീണ്ടും സെൻസസിനു തയാറാകുന്നു. 16 വർഷത്തിനു ശേഷമാണ് അടുത്ത സെൻസസ് ആരംഭിക്കാനൊരുങ്ങുന്നത്. 2027 ലാണ് ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടക്കുക. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക.
ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.
ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ എന്നാണ് ആദ്യഘട്ടിൽ അറിയപ്പെടുന്നത്. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷനിൽ(PE) കുടുംബാംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക, മറ്റ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും.
ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കും. അതിനു ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. 1.3 ലക്ഷം പേരെയായിരിക്കും ഇതിനായി സജ്ജീകരിക്കുക.