കെ.സി.എ - എൻ.എസ്.കെ ട്വന്റി 20: സൂപ്പർ ഓവറിൽ കൊല്ലത്തെ മറികടന്ന് കംബൈൻഡ് ഡിസ്ട്രിക്ട്സ്
ഇരു ടീമുകളും 164 റൺസ് വീതം നേടിയതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്

തിരുവനന്തപുരം: കെസിഎ - എൻ.എസ്.കെ ടട്വന്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും വിജയം. എറണാകുളം 69 റൺസിന് കോട്ടയത്തെ തോല്പിച്ചപ്പോൾ, സൂപ്പർ ഓവർ പോരാട്ടത്തിലായിരുന്നു കംബൈൻഡ് ഡിസ്ട്രിക്ടിന്റെ വിജയം. സൂപ്പർ ഓവറിൽ കംബൈൻഡ് ഡിസ്ട്രിക്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തപ്പോൾ, കൊല്ലത്തിന് ഒരു വിക്കറ്റിന് നാല് റൺസ് മാത്രമാണ് നേടാനായത്.
ഇരു ടീമുകളും 164 റൺസ് വീതം നേടിയതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. 47 പന്തുകളിൽ 67 റൺസെടുത്ത പി. എസ് സച്ചിനും 11 പന്തുകളിൽ 30 റൺസെടുത്ത എസ്.എസ് ഷാരോണുമാണ് കൊല്ലത്തിന് വേണ്ടി തിളങ്ങിയത്.
കംബൈൻഡ് ഡിസ്ട്രിക്ടിന് വേണ്ടി ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംബൈൻഡ് ഡിസ്ട്രിക്ടിന് വേണ്ടി മാനവ് കൃഷ്ണയും അഹ്മദ് ഇമ്രാനും വിനൂപ് മനോഹരനുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മാനവ് 41 പന്തുകളിൽ 58ഉം അഹ്മദ് ഇമ്രാൻ 32ഉം വിനൂപ് മനോഹരൻ 26ഉം റൺസെടുത്തു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് കംബൈൻഡ് ഡിസ്ട്ര്കിന് നേടാനായത്.
തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തപ്പോൾ കൊല്ലത്തിന് ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് മാത്രമാണ് നേടാനായത്. ഗോകുൽ ഗോപിനാഥാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിന് വേണ്ടി നിർണ്ണായക സൂപ്പർ ഓവർ എറിഞ്ഞത്. അർദ്ധ സെഞ്ച്വറി നേടിയ മാനവ് കൃഷ്ണയാണ് കളിയിലെ താരം.
രണ്ടാം മല്സരത്തിൽ കോട്ടയത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 28 പന്തുകളിൽ 46 റൺസെടുത്ത വിപുൽ ശക്തിയാണ് എറണാകുളത്തിന്റെ ടോപ് സ്കോറർ. പ്രീതിഷ് പവൻ 22 റൺസും നേടി.
കോട്ടയത്തിന് വേണ്ടി കെ. എൻ ഹരികൃഷ്ണൻ നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന് വേണ്ടി ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 23 റൺസെടുത്ത അഖിൽ സജീവാണ് ടോപ് സ്കോറർ.
എറണാകുളത്തിന് വേണ്ടി പ്രീതിഷ് പവൻ രണ്ട് ഓവറിൽ ഏഴ് വിക്കറ്റ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രീതിഷ് തന്നൊണ് പ്ലെയർ ഓഫ് ദി മാച്ച്.
What's Your Reaction?






