സർവ്വകലാശാലാനിയമ ഭേദഗതി ബില്ലിന്റെ വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനാണ് വ്യാജപ്രചാരണം നടത്തുന്നത് : മന്ത്രി ഡോ. ആർ ബിന്ദു

കൃത്രിമമായ ആരോപണങ്ങളുയർത്തി ഈ പ്രവർത്തനങ്ങൾ നയിക്കുന്നതിലെ ധാർമ്മികവീര്യം കെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്

Mar 4, 2025 - 12:38
Mar 4, 2025 - 12:38
 0  12
സർവ്വകലാശാലാനിയമ ഭേദഗതി ബില്ലിന്റെ വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനാണ് വ്യാജപ്രചാരണം നടത്തുന്നത് : മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർത്ഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും അടക്കമുള്ള വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ളവയാണ് ബില്ലിലെ വ്യവസ്ഥകൾ.

കോളേജ് അധ്യാപകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎൽഎമാരും കാരണമാക്കുന്നത്.

മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യസംവിധാനത്തിന്റെ മികവ് കൂട്ടുകയേയുള്ളൂ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാലിത്, സേവനകാലാവധി മൂന്നുവർഷം കൂടി ബാക്കി നിൽക്കെ 2021ൽ സ്വയം വിരമിക്കൽ നേടി പിരിഞ്ഞ കോളേജ് അധ്യാപികയായ എനിക്ക് അനുകൂലമാക്കാനാണെന്ന് ദുർവ്യാഖ്യാനിക്കുന്നതിൽ ദുഷ്ടബുദ്ധിയുണ്ട്. കാരണം, ഒരു മുൻകാലപ്രാബല്യവും ഈ വ്യവസ്ഥയിൽ ഇല്ലെന്നത് മറച്ചുവച്ചാണ് ഈ പ്രചാരണം. ഏതാനും ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വ്യാജവിവരങ്ങൾ വാസ്തവമായി അവതരിപ്പിക്കുന്നതിലെ അധാർമ്മികത ഇതു പ്രചരിപ്പിക്കുന്നവർ പരിശോധിക്കണം.

നിലവിലെ സർവ്വകലാശാല നിയമങ്ങളെല്ലാം എഴുപതുകളിലും എൺപതുകളിലുമാണ് രൂപീകരിച്ചത്. 1994 ലാണ് കേരളത്തിൽ സമഗ്രമായ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്. അപ്പോഴാണ് നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർപേഴ്‌സൺ, കോർപ്പറേഷൻ മേയർ തുടങ്ങിയ തസ്തികകൾ നിലവിൽ വരികയും അവ മുഴുവൻസമയ പ്രവർത്തനമായി മാറുകയും ചെയ്തത്. അതിനു ശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും സമഗ്രമായ സർവ്വകലാശാലാനിയമ ഭേദഗതിക്കായി നിയമനിർമ്മാണം വരുമ്പോൾ അത്തരം പദവികൾക്കു കൂടി ആനുകൂല്യം നൽകാൻ തീരുമാനിച്ചത് സ്വാഭാവികമായാണ്. പക്ഷെ, ഈ ആനുകൂല്യം ഗവർണർ ഒപ്പിടുന്ന അന്നുമുതൽ മാത്രമാണ് പ്രാബല്യത്തിൽ വരിക. അതുകൊണ്ടുതന്നെ മുമ്പ് മേയർമാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയില്ലെന്നത് സുവ്യക്തമാണ്.

സർക്കാർ നടത്തുന്ന വിവിധങ്ങളായ ഇടപെടലുകൾ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനു നേതൃത്വം വഹിക്കാനായതിന്റെ അഭിമാനം തീർച്ചയായും എനിക്കുണ്ട്. കൃത്രിമമായ ആരോപണങ്ങളുയർത്തി ഈ പ്രവർത്തനങ്ങൾ നയിക്കുന്നതിലെ ധാർമ്മികവീര്യം കെടുത്താമെന്നത് ആരുടെതായാലും വെറും വ്യാമോഹം മാത്രമാണ് - മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow