തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയ പുരോഹിതന്‍ ഗ്രാന്‍ഡ് ആയത്തുളള നാസര്‍ മകരേം ഷിരാസി. മതപരമായ ഉത്തരവിനെയാണ് ഫത്‌വ എന്ന് പറയുന്നത്.
ഇരു നേതാക്കളെയും 'ദൈവത്തിന്‍റെ ശത്രുക്കൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതാണ് ഫത്‌വ. ഇറാനിലെ ഇസ്‌ലാമിക പരമാധികാരത്തിന് ഭീഷണിയുയര്‍ത്തുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതാക്കളെ താഴെയിറക്കാന്‍ ലോകത്തെമ്പാടുമുളള മുസ്‌ലീങ്ങള്‍ ഒന്നിക്കണമെന്നാണ് ആഹ്വാനം.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് വിധിയിൽ പറഞ്ഞുവെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയപ്പെടുന്നത്.മുഹറിബ് എന്നാല്‍ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആള്‍ എന്നാണ്.