കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു.
തുടർന്ന് പ്രതിയായ ഭർത്താവ് ഐസക് പോലീസിന് മുന്നിൽ കീഴടങ്ങി. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നും ഐസക്ക് ആരോപണവും ഉന്നയിക്കുന്നുണ്ട്.
ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ശാലിനിയുടെ കഴുത്തിന് കുത്തുകയും വെട്ടികയും ചെയ്തിട്ടുണ്ട്.
രാവിലെ ശാലിനി ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാൾ ഉണ്ടായിരുന്നു. ഐസക്കിൻ്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ശാലിനിയുടെ കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്.
ശാലിനി ആഡംബര ജീവിതം നയിച്ചിരുന്നതായും പരപുരുഷ ബന്ധങ്ങളുണ്ടായിരുന്നെന്നും ലൈവിൽ ഐസക് ആരോപിക്കുന്നു. കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.