പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നവിപേട്ടില്‍ ഇന്നു വൈകിട്ട് 3.30 ന് സംസ്‌കാരം നടക്കും.
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1977-ൽ കൽമാഡി പൂനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടായി. 1982 മുതൽ 1995 വരെ മൂന്നുഘട്ടങ്ങളിലും പിന്നീട് 1998-ലും രാജ്യാസഭാംഗമായിരുന്നിട്ടുണ്ട്. 1996-ൽ പതിനൊന്നാം ലോകസഭയിലേക്കും, 2004-ൽ പതിനാലാം ലോകസഭയിലേക്കും കൽമാഡി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.